വടക്കഞ്ചേരി: വേനൽവറുതി പിന്നിട്ട് പുതിയൊരു ഉത്പാദന സീസണിലേക്കു കടക്കുകയാണ് റബർ കർഷകർ. റബറിന്റെ ഉയർന്നവില തന്നെയാണ് ഇത്തവണത്തെ ഹൈലൈറ്റ്.
ഇതിനാൽ മിക്കവാറും തോട്ടങ്ങളും കാടു തെളിയിച്ച് പ്ലാസ്റ്റിക്കിട്ട് ഒരുക്കുന്ന തിരക്കുകളുണ്ട്. റബർമരങ്ങളെല്ലാം ഇപ്പോൾ പാവാടയുടുത്ത മട്ടിലാണ് പ്ലാസ്റ്റിക് ഇട്ടുനിൽക്കുന്നത്.
വേനലിലെ ഉയർന്നവില ഉത്പാദന സീസണിലും തുടരുമോ വില 260 രൂപയും കടന്ന് കുതിക്കുമോ വില താഴേക്കുപോകുമോ എന്നൊക്കെയുള്ള ആശങ്കകളും പ്രതീക്ഷകളും ഒപ്പമുണ്ട്. ഉത്പാദനം ഇല്ലാതിരുന്ന മാസങ്ങളിലാണ് വില ഉയർന്നുനിന്നത്. ഇതിനാൽ വലിയ മനക്കോട്ടയൊന്നും കർഷകർക്കുമില്ല. പുതിയ യുഡിഎഫ് സർക്കാരിന്റെ ഉറപ്പുകളും വാഗ്ദാനങ്ങളും മേഖലയിൽ സജീവമാകാൻ കർഷകരെ പ്രേരിപ്പിക്കുന്നുണ്ട്.
ഉയർന്ന വിലയ്ക്ക് സ്ഥിരതയുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നു എളവമ്പാടം റബർ ഉത്പാദക സംഘം പ്രസിഡന്റും റബർ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മയായ നാഷണൽ കൺസോർഷ്യം ഓഫ് റീജണൽ ഫെഡറേഷൻ ഓഫ് റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ (എൻസിആർപിഎസ്) ദേശീയ ട്രഷററുമായ പി.വി. ബാബു പറഞ്ഞു.ഉത്പാദനത്തേക്കാൾ വളരെ ഉയരെയാണ് ആവശ്യമെന്നത് അനുകൂല ഘടകമാണ്. അന്താരാഷ്ട്രവില ഉയർന്നു നിൽക്കുന്നതും പ്രതീക്ഷയ്ക്ക് വകനൽകുന്നതാണെന്ന് ബാബു പറഞ്ഞു.
തരണം ചെയ്യേണ്ടതു ഇവയെല്ലാം...
മഴക്കാലത്ത് ടാപ്പിംഗിനുവരുന്ന ചെലവുകളാണ് ഇപ്പോൾ കർഷകരെ അലട്ടുന്നത്. മരത്തിൽ റെയിൻ ഗാർഡ് പിടിപ്പിക്കുന്നതിനുള്ള സാധനസാമഗ്രികൾക്കെല്ലാം ഉയർന്ന വിലയായി. 200 മരത്തിൽ പ്ലാസ്റ്റിക് ഇടാൻ ആവശ്യമായ പത്തുകിലോ പ്ലാസ്റ്റിക്കിനിപ്പോൾ 200 രൂപയാണ് വില.
ചിലയിടങ്ങളിൽ 200 കടന്നും വിലയുണ്ട്. കഴിഞ്ഞവർഷം ഇത് 140 രൂപയായിരുന്നു. 200 മരത്തിന് ആവശ്യമായ 25 കിലോ വരുന്ന പശക്ക് 1750 രൂപയായി ഉയർന്നു. കഴിഞ്ഞവർഷം ഇത് 1400 രൂപയായിരുന്നു. 350 രൂപയുടെ വർധനവ് പശയ്ക്ക് മാത്രമുണ്ട്.പ്ലാസ്റ്റിക് റിബൺ വിലയും140 ൽ നിന്ന് 200 രൂപയായി. 200 മരത്തിന് ഒരു കിലോ റിബൺ എന്നതാണ് കണക്ക്.
പ്ലാസ്റ്റിക് ഉറപ്പിക്കാൻ അടിക്കുന്ന സ്റ്റാപ്ളർ പിന്നിന് മാത്രമാണ് വില കൂടാത്തത്. 200 മരത്തിന് നാല് ബോക്സ് പിൻ വേണം. ഒരു ബോക്സ് പിന്നിന് 20 രൂപയാണ് വില. സ്റ്റാപ്ളറും വാങ്ങണം.
പ്ലാസ്റ്റിക് മരത്തിൽ പിടിപ്പിക്കാൻ ഒരു മരത്തിന് 15 രൂപയാണ് ചാർജ്. ടാപ്പിംഗ് കൂലി രണ്ടര മുതൽക്കുണ്ട്. കീനാശിനി, വള ടാപ്പിംഗിനും ഷീറ്റടിക്കാനും മറ്റുമുള്ള ഉപകരണങ്ങൾ തുടങ്ങി എല്ലാത്തിനും വലിയ വിലയാണ്. ഇതെല്ലാം തരണം ചെയ്തു വേണം മരങ്ങൾ ടാപ്പിംഗ് ഒരുക്കാൻ. ടാപ്പിംഗ് തൊഴിലാളികളുടെ കുറവ്, അതിരാവിലെ ടാപ്പിംഗിന് പോകുമ്പോഴുള്ള വന്യമൃഗ ഭീഷണി അങ്ങനെ അത്ര ശുഭകരമല്ല റബർമേഖലയും.